Monday, May 10, 2010

വ്യവസായ മന്ത്രിയുടെ വിശ്വാസ്യത നഷ്ടമായി -വി.എം. സുധീരന്‍


Posted on: 08 May 2010



കോഴിക്കോട്: ഇല്ലാത്ത പദ്ധതികളെക്കുറിച്ച് ശൂന്യമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന വ്യവസായ മന്ത്രി എളമരം കരീമിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ കുറ്റപ്പെടുത്തി.

കിനാലൂരില്‍ വന്‍കിട പദ്ധതികളൊന്നും സര്‍ക്കാറിന്റെ പരിഗണനയിലില്ല. എന്നിട്ടും അതുണ്ടെന്ന് പ്രചരിപ്പിക്കുന്ന മന്ത്രിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. മന്ത്രിയുടെ ഇത്തരം സമീപനങ്ങള്‍ കേരളത്തിന്റെ വികസനത്തിന് എതിരാണെന്നും സുധീരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കിനാലൂരിലെ പോലീസ് നടപടിയെക്കുറിച്ചും നാലുവരിപ്പാതയ്ക്കു പിന്നിലെ രഹസ്യ ലക്ഷ്യങ്ങളെക്കുറിച്ചും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നാലുവരിപ്പാതയുടെ പ്രസക്തി തീര്‍ത്തും നഷ്ടമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിക്കണം. കിനാലൂരില്‍ കണ്ടത് ഭരണകൂട ഭീകരതയുടെ യഥാര്‍ഥ മുഖമാണ്. വ്യവസായ മന്ത്രിയെ പിന്താങ്ങുന്ന ഒരുപറ്റം ആളുകള്‍ നടത്തിയ ആസൂത്രിത നീക്കമാണിത്. ജില്ലാഭരണകൂടവും പോലീസും ഇതില്‍ പങ്കാളികളായി.

നാലുവരിപ്പാത വന്നാല്‍ ഉണ്ടാവുന്ന പരിസ്ഥിതി ആഘാതത്തെക്കുറിച്ച് വിദഗ്ധരെ ഉള്‍പ്പെടുത്തി പഠനം നടത്തണം. അല്ലാതെ വ്യവസായ വകുപ്പ് സൂപ്പര്‍ ഡിപ്പാര്‍ട്ട്‌മെന്റായി മാറരുത്.

കിനാലൂരില്‍ എഴുപതിനായിരം പേര്‍ക്ക് ജോലി നല്‍കുമെന്ന് പറഞ്ഞ് മോഹവലയം സൃഷ്ടിക്കുകയാണ് മന്ത്രി ചെയ്തത്. മാര്‍ക്‌സിന്റെ തത്ത്വങ്ങള്‍ പ്രചരിപ്പിക്കേണ്ട മന്ത്രി, ഗീബല്‍സിന്റെ പ്രചാരണവുമായാണ് മുന്നോട്ടുപോവുന്നത്-സുധീരന്‍ കുറ്റപ്പെടുത്തി.

കിനാലൂരിലെ പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉചിതമായി. എന്നാല്‍ നയപരമായ ഒരു കാര്യത്തെക്കുറിച്ച് മുഖ്യമന്ത്രി എടുത്ത നിലപാടില്‍ നിന്ന് വ്യത്യസ്തമായാണ് ജില്ലാ ഭരണകൂടം പറഞ്ഞത്. അങ്ങനെ വരുമ്പോള്‍ അവര്‍ ആ ആസ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹരല്ല-സുധീരന്‍ പറഞ്ഞു.

കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. പി. ശങ്കരന്‍, ഡി.സി.സി. പ്രസിഡന്റ് കെ.സി. അബു, യു.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ അഡ്വ. എം. വീരാന്‍കുട്ടി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Post a Comment