Saturday, April 24, 2010

സമരം ചെയ്തില്ലെങ്കില്‍ കാശില്ലെന്ന് സര്‍ക്കാര്‍......




തൃശ്ശൂര്‍:ദേശീയപാത-47 ന്റെ വികസനത്തിനായി സ്ഥലം നഷ്ടമാകുന്നവര്‍ക്കുള്ള പുനരധിവാസനടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് രാജാജി മാത്യു തോമസ് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥയെ തടഞ്ഞുവെച്ചു. എന്‍.എച്ച്.ഡി.പി. സ്‌പെഷല്‍ ഡെപ്യൂട്ടി കളക്ടര്‍ ഇ.എസ്. പുഷ്പവല്ലിയെയാണ് ചെമ്പൂക്കാവിലെ ഓഫീസില്‍ അമ്പതോളം പേര്‍ തടഞ്ഞത്. ഉടനെ നടപടികളെടുക്കുമെന്ന് രേഖാമൂലം ഉറപ്പുകിട്ടിയശേഷമാണ് അവര്‍ പിരിഞ്ഞുപോയത്.

മണ്ണുത്തിമുതല്‍ വാണിയമ്പാറവരെയുള്ള ഭാഗത്തെ പുനരധിവാസമാണ് വൈകുന്നത്. സംസ്ഥാനത്ത് 60 മീറ്റര്‍ വീതിയില്‍ പാത വികസിപ്പിക്കുന്നതിന് ജനങ്ങള്‍ സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറായഭാഗമാണ് ഇത്. എങ്കിലും നഷ്ടപരിഹാരം കൊടുക്കുന്നതടക്കം വലിയ കാലതാമസമുണ്ട്. ഇനിയും 40 ശതമാനമാളുകള്‍ക്ക് പണം കിട്ടിയിട്ടില്ല.

റവന്യൂമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും പങ്കെടുത്ത യോഗങ്ങളിലെ തീരുമാനങ്ങള്‍ നടപ്പാകുന്നില്ല. ഭൂമിയുടെ വില വളരെ കുറച്ചാണ് നിര്‍ണയിച്ചിരിക്കുന്നത്. അപ്പലേറ്റ് അതോറിറ്റി ഇക്കാര്യം അനുഭാവത്തോടെ പരിഗണിക്കുമെന്നാണ് മുമ്പ് സര്‍ക്കാര്‍ അറിയിച്ചത്. ഏറ്റെടുത്തശേഷമുള്ള ഭൂമിയില്‍ കച്ചവടവും മറ്റും നടത്താന്‍ അനുമതി കൊടുക്കുമെന്നും പുറമ്പോക്കിലും വാടകവീട്ടിലും വളരെക്കാലമായി കഴിയുന്നവരെ പുനരധിവസിപ്പിക്കുമെന്നും തീരുമാനമായതാണ്. പക്ഷേ, സാങ്കേതികകാരണങ്ങളാല്‍ ഇത് വൈകുന്നു. മുന്‍ യോഗതീരുമാനങ്ങളുടെ മിനുട്ട്‌സ് പോലും കിട്ടുന്നില്ല. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥയെ തടഞ്ഞതെന്ന് എം.എല്‍.എ. വ്യക്തമാക്കി.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 11.30 ഓടെയാണ് അമ്പതോളം പേര്‍ എത്തി ഉപരോധം തുടങ്ങിയത്. എം.എല്‍.എയ്ക്കുപുറമെ കോണ്‍ഗ്രസ്സും സി.പി.എമ്മും ഉള്‍പ്പെടെയുള്ള കക്ഷികളുടെ നേതാക്കള്‍ കൂട്ടത്തിലുണ്ടായിരുന്നു.

റീസര്‍വേ നടന്നിടത്തും പഴയ ആധാരപ്രകാരം സ്ഥലം നിര്‍ണയിക്കുന്നതില്‍ അപാകമുള്ളത് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഇതിന്റെ ആവശ്യമില്ലെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും പാലിക്കുന്നില്ല. കച്ചവടത്തിനും മറ്റാവശ്യങ്ങള്‍ക്കും അനുമതി ചോദിക്കുന്നവര്‍ക്ക് കിട്ടുന്നില്ല. അരനൂറ്റാണ്ടുമുമ്പത്തെ ഭൂരേഖപ്രകാരം സ്ഥലം വയലാണെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിക്കുന്നത്. ഉപരോധത്തിനെത്തിയവര്‍ വിഷമങ്ങള്‍ എണ്ണിപ്പറഞ്ഞു. ഓഫീസിലുള്ളവര്‍ക്ക് കൃത്യമായ മറുപടി പറയാനുണ്ടായിരുന്നില്ല. ജില്ലാ കളക്ടര്‍ എ.ടി. ജെയിംസിന്റെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി കളക്ടര്‍ മേരിക്കുഞ്ഞ് സ്ഥലത്തെത്തി ചര്‍ച്ച നടത്തി. ഉടനെ നടപടികള്‍ എടുക്കുമെന്ന് രേഖാമൂലം ഉറപ്പുകിട്ടി. രണ്ടരമണിയോടെയാണ് എം.എല്‍.എ.യും സംഘവും ഓഫീസ് വിട്ടത്.

ഈസ്റ്റ് എസ്‌ഐ കെ.സി. സേതുവിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇടപെട്ടില്ല. ഹാജരാക്കിയ രേഖകളിലെ അപാകവും ആവശ്യമായ രേഖകള്‍ ഹാജരാക്കത്തതുമൂലമാണ്ചില കേസുകളില്‍ നടപടി വൈകുന്നതെന്ന് ഡെപ്യൂട്ടി കളക്ടര്‍ പുഷ്പവല്ലി പറഞ്ഞു



No comments:

Post a Comment