Thursday, April 12, 2012

എന്‍.എച്ച് 47ല്‍ പകല്‍ക്കൊള്ള; കവര്‍ന്നത് 7 കോടിയിലേറെ

ഏപ്രില്‍ രണ്ടിനു ശേഷമുള്ള ടോള്‍പിരിവ് നിയമ വിരുദ്ധവും !!!

പാതയോരങ്ങളിലെ കൊള്ളസംഘങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ മണ്ണുത്തി-ഇടപ്പള്ളി റോഡില്‍ നടന്ന ടോള്‍ പിരിവ് വിവാദമാവുന്നു.
പ്രൊവിഷണല്‍ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റി (പി.സി.സി)ന്റെ കാലാവധി ഈ മാസം രണ്ടിനു കഴിഞ്ഞിട്ടും പോലിസ് അകമ്പടിയോടെ നിയമവിരുദ്ധമായി ടോള്‍ പിരിവു തുടരുകയാണ്. ഒരു ദിവസം ഒരു കോടിയോളം രൂപയാണ് പാലിയേക്കരയില്‍ യാത്രക്കാരില്‍ നിന്നും പിരിച്ചെടുക്കുന്നത്. ഇതു പ്രകാരം ഇതിനകം ഏഴു കോടിയോളം രൂപയാണ് ടോള്‍ കമ്പനി ഇവിടെ നിന്നു കൊള്ളയടിച്ചത്.

ഇന്റര്‍ കോണ്ടിനെന്റല്‍ കണ്‍സള്‍ട്ടന്‍സ് ആന്റ് ടെക്‌നോക്രാറ്റ്‌സ് എന്ന സ്ഥാപനമാണ് മണ്ണുത്തി-ഇടപ്പള്ളി റോഡിന്റെ ഇന്റിപെന്റന്റ് കണ്‍സണ്‍ട്ടള്‍ട്ടന്‍സി. ഇവര്‍ കഴിഞ്ഞ ഡിസംബര്‍ നാലിനു അര്‍ധരാത്രി നല്‍കിയ പി.സി.സിയുടെ അടിസ്ഥാനത്തിലാണ് ടോള്‍പിരിവ് ആരംഭിച്ചത്. പി.സി.സിയോടൊപ്പം തന്നെ 120 ദിവസത്തിനകം പൂര്‍ത്തിയാക്കേണ്ട നിര്‍മാണ പ്രവൃത്തികളുടെ പഞ്ച് ലിസ്റ്റും നല്‍കിയിരുന്നു. ഈ പഞ്ച് ലിസ്റ്റ് അപൂര്‍ണവും കരാറുകാരെ സഹായിക്കുന്നതുമാണെന്നു അന്നു തന്നെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഈ പഞ്ച് ലിസ്റ്റ് പ്രകാരമുള്ള നിര്‍മാണവും ഇതു വരെ കരാറുകാര്‍ നടത്തിയിട്ടില്ല. ഏപ്രില്‍ രണ്ടിനു 120 ദിവസ കാലാവധി കഴിഞ്ഞെങ്കിലും പ്രവൃത്തികള്‍ പൂര്‍ത്തിയായില്ല.

കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി തുടരുന്ന ടോള്‍ പിരിവ് നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് ടോള്‍ വിരുദ്ധ സംയുക്തസമരസമിതി ഇന്നലെ(11-04-2012) കണ്‍സള്‍ട്ടന്‍സി ഓഫീസിലേക്കു മാര്‍ച്ചു നടത്തി. പോട്ട സെന്ററില്‍ നിന്നു തുടങ്ങിയ മാര്‍ച്ച് ഇന്റര്‍ കോണ്ടിനെന്റല്‍ കണ്‍സള്‍ട്ടന്‍സ് ആന്റ് ടെക്‌നോക്രാറ്റ്‌സിനു മുന്‍വശത്തു പോലിസ് തടഞ്ഞു. തുടര്‍ന്നു നടന്ന പൊതുയോഗം കുടിയിറക്കു-സ്വകാര്യവല്‍ക്കരണ വിരുദ്ധസമിതി കണ്‍വീനര്‍ ടി എല്‍ സന്തോഷ് ഉദ്ഘാടനം ചെയ്തു. സമരസഹായസമിതി കണ്‍വീനര്‍ ടി കെ വാസു അധ്യക്ഷത വഹിച്ചു. സംയുക്തസമരസമിതി ജനറല്‍ കണ്‍വീനര്‍ പി ജെ മോന്‍സി സ്വാഗതം പറഞ്ഞു. എ.ഐ.വൈ.എഫ് സംസ്ഥാനസമിതി അംഗം വി എസ് ജോഷി, സി.പി.ഐ(എം.എല്‍) നേതാവ് പുരുഷോത്തമന്‍, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് മിര്‍സാദ് റഹ്മാന്‍, എം മോഹന്‍ദാസ്, സി എ അജിതന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ടോള്‍ പിരിവ് ഉടന്‍ നിര്‍ത്തി വെക്കാന്‍ ആവശ്യപ്പെട്ട് കണ്‍സള്‍ട്ടന്‍സി ഓഫീസര്‍ക്കു നിവേദനം നല്‍കി. ഏപ്രില്‍ രണ്ടിനു പി.സി.സിയുടെ കാലാവധി കഴിഞ്ഞെന്നും കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്നും ടീംലീഡറും ഹൈവേ എഞ്ചിനീയറുമായ ഹരിദാസ് അറിയിച്ചു. ഇക്കാര്യം ഹൈവേ പ്രൊജക്ട് ഡയറക്ടറേയും ഇന്റിപെന്റന്റ് കണ്‍സണ്‍ട്ടള്‍ട്ടന്‍സിയേയും അറിയിച്ചിട്ടുണ്ടെന്നും കരാര്‍ റദ്ദാക്കി നടപടി എടുക്കാന്‍ റിപോര്‍ട് നല്‍കിയിട്ടുണ്ടെന്നും ടീംലീഡര്‍ പറഞ്ഞു. പി.സി.സിയുടെ കാലാവധി കഴിഞ്ഞിട്ടും കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തില്‍ ഏപ്രില്‍ രണ്ടിനു ശേഷം നടക്കുന്ന പിരിവ് നിയമവിരുദ്ധമാണെന്നും കരാറുകാരോടു എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തി വെക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിയമവിരുദ്ധമായ ടോള്‍പിരിവിനു സംരക്ഷണം നല്‍കും വിധം കലക്ടരുടെ റിപോര്‍ട് ആവശ്യപ്പെട്ട് കാത്തിരിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി തിരുത്തണമെന്നു ടോള്‍വിരുദ്ധ സംയുക്തസമരസമിതി ആവശ്യപ്പെട്ടു.

നിയമവിരുദ്ധമായി പിരിച്ചെടുത്ത പണം തിരിച്ചടപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നു ടി എല്‍ സന്തോഷ് ആവശ്യപ്പെട്ടു.

By പി അനീബ്‌

1 comment: